'വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു'; ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ഫാ. തിയോഡേഷ്യസ് ശ്രമിച്ചെന്നും മന്ത്രി വി.അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

പരാമര്‍ശം വിവാദമായോടെ ലത്തീന്‍ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സെമിനാറില്‍ ലത്തീന്‍ രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വര്‍ഗീയ പരാര്‍മശം നടത്തിയത്.

മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം. പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനം പല കോണുകളില്‍ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദള്‍ റഹാമാന്‍ നല്‍കിയ പരാതിയിലാണ് കേസ്.

വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം തകര്‍ക്കാനായിരുന്നു ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല. വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികള്‍ വന്നത്.

എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിന് കാരണം. പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.