വിഴിഞ്ഞത്തിന് തുറമുഖ പദവിയില്ല; ജീവനക്കാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി നല്‍കാതെ എഫ്ആര്‍ആര്‍ഒ; ഒരാഴ്ചയായി ക്രെയിനിറക്കാനായില്ല

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ചൈനയില്‍ നിന്ന് എത്തിയ ക്രെയിനുകള്‍ കപ്പലില്‍ നിന്ന് ഇറക്കാനായില്ല. ചൈനീസ് കപ്പല്‍ എത്തി ഒരാഴ്ച കഴിഞ്ഞിട്ടും ക്രെയിനുകള്‍ ബെര്‍ത്തില്‍ ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ സ്വീകരണ പരിപാടി മൂലമാണു നാലു ദിവസം വൈകിയതെങ്കില്‍, മൂന്നു ദിവസമായി തടസ്സം ഫോറിനേഴ്‌സ് റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസി(എഫ്ആര്‍ആര്‍ഒ)ന്റെ എതിര്‍പ്പാണെന്നാണു വിവരം.

കപ്പലിലെ ചൈനക്കാരായ ജീവനക്കാര്‍ക്ക് ബെര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കേണ്ടത് എഫ്ആര്‍ആര്‍ഒയാണ്. ക്രെയിന്‍ ബെര്‍ത്തില്‍ ഇറക്കുമ്പോള്‍ കപ്പലിന്റെ സ്ഥാനം ക്രമീകരിക്കുന്നതിനുള്ള വൈദഗ്ധ്യം ചൈനീസ് ക്രൂവിനാണുള്ളത്. അതിന് ഇവര്‍ ബെര്‍ത്തില്‍ ഇറങ്ങിയേ മതിയാകൂ. എന്നാല്‍, ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

വിഴിഞ്ഞിന് തുറമുഖ പദവിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ആര്‍ആര്‍ഒ അനുമതി നിക്ഷേധിക്കുന്നത്. നിര്‍മാണഘട്ടത്തിലുള്ള വിഴിഞ്ഞത്തിന് തുറമുഖ പദവി ഇതുവരെ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ വിദേശരാജ്യത്തുള്ളവര്‍ക്ക് ഈ തുറമുഖത്തുകൂടി ഇന്ത്യന്‍ കരയില്‍ ഇറങ്ങാനാവില്ലെന്നാണ് എഫ്ആര്‍ആര്‍ഒ പറയുന്നത്.

വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വിപുലമായ പരിപാടികള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതിയെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല.