വിസ്മയയുടെ കേസ്; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു, അപൂര്‍വ നടപടി

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സർവീസ് ചട്ടം അനുസരിച്ചാണ് നടപടി. വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.  അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല.

സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട്  ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. കിരണിനെതിരെ കുറ്റങ്ങള്‍ തെളിഞ്ഞതായി മന്ത്രി പറഞ്ഞു. കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പ് അനുസരിച്ചാണ് നടപടി. ഇനി ഒരിക്കലും കിരണിന് സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ലഭിക്കില്ല

ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദ്ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണം പൂർത്തിയാകും മുമ്പ് പിരിച്ചു വിടുന്നത് അത്യപൂർവ നടപടിയാണ്.