വിശ്വ ഹിന്ദു പരിഷത്തിന്റെ വിവാദ പ്രസ്താവനയ്ക്ക് പുല്ലുവില; വാവര് നടയില്‍ വന്‍ ഭക്തജനത്തിരക്ക്

ശബരിമലയിലെ മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായ വാവര് നടയില്‍ വന്‍ ഭക്തജനത്തിരക്ക്. വാവര് നടയിലെത്തി പ്രസാദം വാങ്ങിയാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും മടങ്ങുന്നത്. വാവര് നടയിലെ ഇത്തവണത്തെ മുഖ്യകര്‍മ്മി വായ്പൂരിലെ നൗഷറുദ്ദീന്‍ മുസലിയാരാണ്. കല്‍ക്കണ്ടവും കുരുമുളകും ഏലയ്ക്കയുമാണ് വാവര് നടയിലെ പ്രസാദം.

ഇത്തവണ മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി വാവര് നട പൊളിച്ച് കളയണമെന്ന ആഹ്വാനവുമായി വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി രംഗത്തെത്തിയിരുന്നു. വാവര്‍ നട പൊളിച്ചു നീക്കണം. അതിന് ദേവസ്വം ബോര്‍ഡ് തയ്യാറാകണം. വാവര്‍ പള്ളിയില്‍ പോകുന്നത് തെറ്റാണെന്ന് അയ്യപ്പന്മാരെ ബോധിപ്പിക്കണമെന്നായിരുന്നു വിജി തമ്പി പറഞ്ഞത്.

അയ്യപ്പന്മാരുടെ വ്രതം മുറിക്കുന്നതിനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നും അയ്യപ്പനും വാവറും തമ്മില്‍ ബന്ധമില്ലെന്ന് പറയേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും വിജി തമ്പി പറഞ്ഞിരുന്നു. എരുമേലിയിലേത് വാവറുടെ പള്ളിയല്ലെന്നും നൈനാന്‍ മോസ്‌ക്കാണെന്നും വിജി തമ്പി കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ വിജി തമ്പിയുടെ വിവാദ പ്രസ്താവന അയപ്പ ഭക്തര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അനുകരണീയമായ ലോക മാതൃകയാണിതെന്നും മാനവികതയെന്ന ലോക ദര്‍ശനം ഇവിടെയെത്തുന്ന ഭക്തര്‍ ഉള്‍കൊള്ളുന്നതില്‍ സന്തോഷമുണ്ടെന്നും നൗഷറുദ്ദീന്‍ മുസലിയാര്‍ പറഞ്ഞു.