പിരിച്ചുവിടൽ സർവ്വീസ് ചട്ടങ്ങളുടെ ലംഘനം; കിരണിന് വേണ്ടി ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് അഭിഭാഷകൻ

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ.

പിരിച്ചു വിട്ട നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം ആണെന്നും നടപടിക്കെതിരെ ഉടൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും എന്ന് അഭിഭാഷകൻ പറഞ്ഞു.

എന്നാൽ സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങൾക്കിടയിൽ സർക്കാരിൻ്റേയും മോട്ടോർ വാഹന വകുപ്പിൻ്റേയും അന്തസ്സിനും സൽപ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാൽ 1960-ലെ കേരളാ സിവിൽ സർവ്വീസ് ചട്ടം പ്രകാരമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.

സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)-യുടെ ലംഘനവും ഈ കേസിൽ നടന്നിട്ടുണ്ട്.

ഇതോടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്നു കിരൺ കുമാറിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. ജൂൺ 21നാണ് വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. വിസ്മയയെ ഭർത്താവ് കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു.

കിരണിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണം പൂർത്തിയാകും മുമ്പ് പിരിച്ചു വിടുന്നത് അത്യപൂർവ നടപടിയാണ്.