ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനം; ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി, ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തം

ആറന്മുള അഷ്‌ടമി രോഹിണി വള്ളസദ്യയിലെ ആചാരലംഘനത്തിൽ ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. ദേവന് നേദിക്കും മുന്‍പ് അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് വിളമ്പിയെന്ന വിവാദത്തിലാണ് തന്ത്രി നിലപാട് അറിയിച്ചത്. ഇത്തരത്തിൽ ഒരു കാര്യം അറിഞ്ഞാൽ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തന്ത്രി കൂട്ടിച്ചേർത്തു.

വിഷയത്തിൽ ഔദ്യോഗികമായി ആദ്യമൊരു കത്ത് തന്നു. അതില്‍ സമയത്തെ കുറിച്ച് വ്യക്തതയില്ലായിരുന്നു. ആദ്യം തന്ന കത്തിന് തിരിച്ച് ഞാമന്‍ മറുപടി കൊടുത്തപ്പോള്‍ ഓരോ വിഷയങ്ങളും ചൂണ്ടിക്കാട്ടി അത് എപ്പോഴൊക്കെ നടന്നു എന്നതിന് മറുപടി കിട്ടിയപ്പോള്‍ ആണ് അവിടെ എന്താണോ വേണ്ടിയിരുന്നത്, അപ്രകാരമല്ല എന്നുള്ളത് എനിക്ക് ബോധ്യം വന്നത്. എന്നെ ആരെങ്കിലും അറിയിക്കാതെ ഞാന്‍ എങ്ങനെയാണ് അറിയുക.

തേവര്‍ക്ക് വേണ്ടിയുള്ള വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കുക എന്നത് തന്ത്രിയുടെ ഉത്തരവാദിത്തമാണ്. എന്നെ അറിയിച്ച സ്ഥിതിക്ക് അതില്‍ ഇടപെട്ടല്ലെ പറ്റുകയുള്ളു എന്ന് തന്ത്രി പറഞ്ഞു. ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കിയിരുന്നു. പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനും ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയെന്നായിരുന്നു ആരോപണം.

അഷ്ടമി രോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് രഹസ്യമായി അല്ലാതെ പരസ്യമായി ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

Read more