ദൃശ്യ കൊലക്കേസ്‌; പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

വിനീഷിനെ മഞ്ചേരി സബ് ജയിലിലാണ് പാർപ്പിച്ചിരുന്നത്. രാത്രിയോടെ ഇയാള്‍ സെല്ലിനകത്തു വെച്ച് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിനീഷ് ഛര്‍ദിക്കുന്നത് കണ്ട് എത്തിയ ജയിൽ അധികൃതര്‍ ഇയാളെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

ഈ മാസം 17നാണ് കൊലപാതകം നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 21കാരിയെ യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ദൃശ്യയെ കൊലപ്പെടുത്തും മുന്നെ ദൃശ്യയുടെ പിതാവിന്റെ കട ഇയാള്‍ കത്തിച്ചിരുന്നു. ഈ കേസില്‍ വിനീഷിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്.