ഗത്യന്തരമില്ലാതെ ചിറ്റിലപ്പിള്ളി മുട്ടു മടക്കി; വിജേഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നല്‍കി; സന്തോഷമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍

വണ്ടര്‍ലായിലെ അപകടത്തില്‍ വീണ് പരിക്കേറ്റ് കിടപ്പിലായ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന്  ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. വിജേഷിന്റെ മാതാവിന്റെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വെച്ചാണ് നല്‍കിയത്. 12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി ലഭിച്ചതോടെയാണ് ഒത്തുതീര്‍പ്പ് വേഗത്തിലായത്.

നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത് വന്നിരുന്നു. സിംഗിള്‍ ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചിറ്റിലപ്പിള്ളി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചത്.

തന്റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിന്റെ 60 ശതമാനം തുകയും സഹായവും നേരത്തെ നല്‍കിയിരുന്നുവെന്നും അദേഹം കത്തില്‍ പറയുന്നു.
പ്രശസ്തിക്കു വേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയല്ല താന്‍. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ 42 കോടി രൂപയുടെ ധനസഹായം നല്‍കിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രശസ്തിക്കു വേണ്ടിയല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു .കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്‌ററിസിനും അയച്ചിരുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കഴിഞ്ഞ ദിവസം വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ല ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് ഹൈക്കോടതി ചോദിച്ചു.

കേസിലെ അമിക്കസ് ക്യൂറിയായ അഡ്വ.സി കെ കരുണാകരന്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. വിജേഷിന് വേണ്ടി അഡ്വ സജു എസ് നായരാണ് ഹാജരായത്. 2002 ഡിസംബറില്‍ വീഗാലാന്‍ഡില്‍ എത്തിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ച് പരിക്കേറ്റിരുന്നു. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.

വിജേഷ് വീണത് തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ തിരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ചിറ്റിലപ്പിള്ളിയുടെ നിലപാട്. എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പിള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഒത്തു തീര്‍പ്പ് ഉണ്ടായത്.