തമിഴക വെട്രി കഴകമല്ല, പാര്‍ട്ടിയുടെ പേര് മാറ്റി വിജയ്

തമിഴ് നടന്‍ വിജയ് പുതിയതായി പ്രഖ്യാപിച്ച തന്റെ പാർട്ടിയുടെ പേര് മട്ടൻ ഒരുങ്ങുന്നു. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരിൽ മാറ്റം വരുത്തുന്നതിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം.

കമ്മീഷന്‍റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തമിഴ്നാടിന്‍റെ വിജയത്തിനായി പാർട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അർഥമാക്കുന്നത്. പേരിലെ പൊരുത്തക്കേടുകളെ കുറിച്ച് ചില വിമർശനങ്ങൾ ഉയർന്നതാണ് തിരുത്തൽ നടപടിയിലേക്ക് നയിച്ചത്.

വിജയിയുടെ പാർട്ടിയുടെ പേരിനെതിരെ തമിഴക വാഴ്‌വുരുമൈ കക്ഷി സ്ഥാപകൻ വേൽമുരുകൻ രംഗത്തെത്തിയിരുന്നു. ഇരുപാർട്ടികളുടെയും ചുരുക്കപ്പേര് ടിവികെ ആയതിനാൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി ആദ്യവാരമാണ് വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് താന്‍ ലക്ഷ്യമിടുന്നതെന്നും വിജയ് വ്യക്തമാക്കിയിരുന്നു. അതേസമയം ടിവികെയുടെ പാര്‍ട്ടിയുടെ ഭാരവാഹികളുടെ യോഗം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുമെന്ന് വിജയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.

2024ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന യോഗത്തിൽ പാർട്ടി ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. വിജയ് തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍.