വിഘ്നേഷ് ഒരു വാഹനപ്രേമി, ദുബായില്‍ റോള്‍സ് റോയ്സടക്കം ഒന്‍പതെണ്ണം, നാട്ടില്‍ അഞ്ചെണ്ണം!

മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിന് വഴിപാടായി നല്‍കിയ ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയ വിഘ്നേഷ് വിജയകുമാര്‍ ഒരു വാഹനപ്രേമി. ദുബായിലും നാട്ടിലുമായി നിരവധി വാഹനങ്ങളുണ്ടെന്നും ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു എന്നും വിഘ്നേഷിന്‍റെ പിതാവ് പറഞ്ഞു.

‘ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കുക എന്നത് സ്വപ്നമായിരുന്നു. പുനര്‍ ലേലം വേണമെന്ന് ഞങ്ങള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഹിന്ദു സേവാ കേന്ദ്രവും ആവശ്യപ്പെട്ടിരുന്നു’ വിഘ്നേഷിന്റെ അച്ഛന്‍ പറഞ്ഞു.

ദുബായില്‍ മാത്രം ഒന്‍പത് വാഹനങ്ങളുണ്ട്. നാട്ടില്‍ ബെന്‍സ്, ബിഎംഡബ്ല്യു, സിയാസ്, ഇന്നോവ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളും, ദുബായില്‍ റോള്‍സ് റോയ്സ് മുതലുള്ള എല്ലാ വാഹനങ്ങളുമുണ്ട്.

അങ്ങാടിപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ വിഘ്‌നേഷ് വിജയകുമാര്‍ ഗ്ലോബല്‍ സ്മാര്‍ട്ട് ബിസിനസ് ഗ്രൂപ്പ് ഡയറക്ടറാണ്. 43 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷ് ഥാര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ ആകെ 15 പേരാണ് പങ്കെടുത്തത്. 15 ലക്ഷമായിരുന്നു വാഹനത്തിന് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. 43 ലക്ഷം രൂപയ്ക്ക് പുറമേ ജി.എസ്.ടി.യും വാഹനം സ്വന്തമാക്കിയ ആള്‍ നല്‍കണം.

ഡിസംബര്‍ 4നു വഴിപാടായി ലഭിച്ച വാഹനം ഡിസംബര്‍ 18നൂ ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായി 15.10 ലക്ഷം രൂപയ്ക്കാണ് അന്നു കാര്‍ ലേലത്തിനെടുത്തത്. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. എന്നാല്‍, ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുനര്‍ലേലത്തിന് തീരുമാനമായത്.