മുൻ എസ് പി വേണുഗോപാലിന് പതിനെട്ട് ലക്ഷം രൂപയുടെ അനധികൃത സ്വത്തെന്ന് വിജിലൻസ്

ഇടുക്കി മുൻ എസ് പി കെ.ബി വേണുഗോപാലിന് പതിനെട്ടു ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി പ്രാഥമിക വിലയിരുത്തലെന്ന് വിജലൻസ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെ. ബി വേണുഗോപാലിന്റെ വീട്ടിൽ ബുധനാഴ്ച്ചയാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. കുണ്ടന്നൂർ വികാസ് നഗറിലെ വീട്ടിൽ കൊച്ചിയിലെ പ്രത്യേക വിജിലൻസ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇതിനു തുടർച്ചയായി വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചിട്ടുണ്ട്.

2006 മുതൽ 2016 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കെ. ബി വേണുഗോപാലിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് വേണുഗോപാലിനെതിരെ വിജിലൻസ് അന്വേഷണം കൂടി വന്നിരിക്കുന്നത്.

വിജിലൻസ് സ്പെഷൽ സെൽ എറണാകുളം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. വേണുഗോപാൽ വരവിൽക്കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. വിജിലൻസ് സ്പെഷ്യൽ സെൽ ഡി. വൈ.എസ്. പി യുടെ നേതൃത്വത്തിൽ എറണാകുളം- കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

കെ. ബി വേണുഗോപാലിന്റെ സാമ്പത്തിക ഇടപാട് രേഖകളും സ്വത്തുവിവരങ്ങളുടെ രേഖകളും വിജിലൻസ് സംഘം കസ്റ്റഡയിലെടുത്തിരുന്നു. വേണുഗോപാലിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.