രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സ്പീക്കര്‍

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. അന്വേഷണത്തിന് നിയമസഭാ സ്പീക്കറാണ് അനുമതി നല്‍കിയത്. കോഴ നൽകിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ ബാറുടമകള്‍ കോഴയായി നല്‍കിയെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ അനുമതി നല്‍കിയിരിക്കുന്നത്. ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് അന്വേഷണം.

രമേശ് ചെന്നിത്തലയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടിയത്.

കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കുന്ന സമയത്ത് രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷന്‍ മാത്രമായിരുന്നു. അതിനാൽ തന്നെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മതിയെന്നും സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.