എം.ജിയിലെ മാര്‍ക്ക് ദാന വിവാദം; ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍

എം.ജി സര്‍വകലാശാലയിലെ മാർക്ക്ദാനം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍ സാബു തോമസ്. സര്‍വകലാശാല ചട്ടങ്ങളും നിയമവും അനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും വൈസ് ചാൻസിലർ പറഞ്ഞു. സര്‍വകലാശാലയുടെ ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാർക്ക് ദാനം അടക്കമുള്ള വിവാദങ്ങൾ ഉണ്ടായെങ്കിലും കാര്യമായ പ്രതികരണം നടത്താൻ എം.ജി വിസി തയ്യാറായിരുന്നില്ല. എന്നാൽ സര്‍വകലാശാല വൈസ് ചാൻസിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണ്ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍‍സില്‍ ചെയര്‍മാന്‍റേയും വിമര്‍ശനത്തിന് ശേഷമാണ് എം.ജി വിസി നിലപാട് തുറന്നു പറഞ്ഞത്. മാർക്ക് ദാനം അടക്കമുള്ള നടപടികളിൽ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാൻസിലര്‍ പറയുന്നത്.

അടുത്ത മാസം നടക്കുന്ന ഗവര്‍ണ്ണറുടെ ഹിയറിംഗില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തും. സർവകലാശാല നല്‍കിയ വിശദീകരണങ്ങളില്‍ ഗവര്‍ണ്ണര്‍ തൃപ്തനാണ് . വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡോ.സാബു തോമസ് പറഞ്ഞു.

മാർക്ക് ദാനത്തിൽ അടക്കം വീഴ്ച പറ്റിയെന്ന് നേരത്തെ ഗവർണർക്ക് നൽകിയ വിശദീകരണ കുറിപ്പിൽ എം.ജി വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. മാർക്ക് ദാനം പിൻവലിച്ചത് അടക്കമുള്ള നടപടികൾ ഗവർണറെ അറിയിക്കാതെ യണെന്നുള്ള വാർത്തയും പുറത്തുവന്നതിന് പിന്നാലെയാണ് വൈസ് ചാൻസലറുടെ കുറ്റസമ്മതം എന്നതും ശ്രദ്ധേയമാണ്.