ഭീഷണിപ്പെടുത്തി നേടിയ വിധി, ലോകായുക്തയുടെ വിശ്വാസ്യത തകര്‍ന്നു: വി.ഡി സതീശന്‍

ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോകായുക്തയുടെ വിശ്വാസ്യത തകര്‍ത്ത് തരിപ്പണമാക്കുന്ന വിധി. മുഖ്യമന്ത്രി കസേരയില്‍നിന്ന് മാറുംവരെ കേസ് നീണ്ടേക്കാം. അല്ലെങ്കില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസിലായതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് താതാകാലിക ആശ്വാസം നല്‍കി കേസ് ലോകായുക്ത ഫുള്‍ബെഞ്ചിന് വിട്ടിരുന്നു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു.

കേസില്‍ മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേള്‍ക്കും. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് വിധി പ്രസ്താവിച്ചത്.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയാണ് കേസ്.

Read more

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ. കെകെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിട്ടും വിധി വൈകിയത് വിവാദമായിരുന്നു.