പ്രിയ വര്‍ഗീസിന് എതിരായ വിധി; കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയ വിധിയില്‍ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. തുടര്‍നടപടിയെ കുറിച്ച് ആലോചിക്കാന്‍ അടിയന്തിര സിന്റിക്കറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. വിഷയം സംബഡിച്ച് വൈസ് ചാന്‍സലര്‍ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാന്‍ പ്രിയ വര്‍ഗീസ് തീരുമാനിച്ചിട്ടുണ്ട്

പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. രാജ്യനിര്‍മിതിയുടെ പങ്കാളികളാണ് അധ്യാപകര്‍. അവിടെ യോഗ്യതയുള്ളവര്‍ വേണം. എങ്കിലെ പുതിയ തലമുറയെ നേര്‍വഴിയില്‍ നയിക്കാനാവൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാനാവില്ല. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയയ്ക്ക് യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ ഹൈക്കോടതിക്കും സാധ്യമല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഫെലോഷിപ്പോടെയുള്ള പിഎച്ച്ഡി ഡപ്യൂട്ടേഷനാണ്. എന്‍എസ്എസ് കോര്‍ഓര്‍ഡിനേറ്റര്‍ പദവിയും അധ്യാപക പരിചയമാക്കി കണക്കാക്കാനാവില്ല. ഈ കാലയളവില്‍ അധ്യാപനം നടത്തിയെന്ന് കാണിക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ യോഗ്യതയുണ്ടെന്ന വാദം സാധൂകരിക്കാനാവില്ലന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രിയ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ല. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കോടതി . അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണ് എന്ന ഡോ. രാധാക്യഷ്ണന്റെ വാചകം ഉദ്ധരിച്ച് കൊണ്ടായിരുന്നു കോടതി വിധി പ്രസ്താവന ആരംഭിച്ചത്. വിദ്യാഭ്യാസം ജീവിതം തന്നെയാണ്, വിദ്യാഭ്യാസം മനുഷ്യന്റെ ആത്മാവാണ്, വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടി ആകേണ്ടവരാണ് അധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.