ആത്മഹത്യയ്ക്ക് ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍; പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങാന്‍ ശ്രമം, വെന്റിലേറ്ററില്‍

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് അഫാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സെല്ലില്‍ ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ പുറത്തേക്ക് പോയപ്പോഴാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് അഫാന്‍.

ഞായറാഴ്ച 11 മണിയോടെയാണ് ആത്മഹത്യാശ്രമം. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയത്. അഫാനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സ നല്‍കുകയാണിപ്പോള്‍.

Read more

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു. അഫാന്റെ മാതാവ് ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു.