വെഞ്ഞാറമൂട് ഇരട്ടക്കൊല : സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊലപാതകത്തിലെ ഗൂഡാലോചനക്കാരെ മുഴുവൻ പുറത്തു കൊണ്ടുവരാൻ കേരളാ പൊലീസിന് കഴിയും. ഇത്തരം കൊലക്കേസുകൾ അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും സിബിഐയേക്കാൾ മികവ്‌ കേരള പൊലീസിനുണ്ടെന്നും കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

കേസിൽ പ്രതികളാകാൻ ഇടയുള്ള നേതാക്കളെ രക്ഷിക്കാനാണ് കോൺഗ്രസ് സിബിഐ അന്വേഷണ ആവശ്യം ഉയർത്തുന്നത്. കോൺഗ്രസ് അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥരെ അഞ്ചാം പ്രതികളാക്കി ഇടതു സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ അട്ടിമറിക്കാനാണ് മുല്ലപ്പള്ളിയടക്കമുള്ളവർ ശ്രമിക്കുന്നത്. കൊലപാതകത്തിന്‌ അറസ്റ്റിലായവർ കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കളോ പ്രവർത്തകരോ ആണ്‌. കേസിൽ പ്രതികളായി വരാൻ സാദ്ധ്യതയുള്ള കോൺഗ്രസ്‌ നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്‌ സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത്‌.

രക്തസാക്ഷികളെ വ്യക്തിഹത്യ ചെയ്‌തും കൊലപാതകത്തെ വക്രീകരിച്ചും പ്രതികളെ രക്ഷിക്കാനുള്ള തരംതാണ പ്രവർത്തനമാണ്‌ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കോൺഗ്രസ്‌ നേതാക്കൾ നടത്തുന്നത്‌. ഇതിനു പുറമെ മഹിളാ നേതാവിന്റെ വീട്‌ മകനെ കൊണ്ട് അർദ്ധരാത്രി കല്ലെറിഞ്ഞ്‌ ഗ്ലാസ്‌ തകർത്ത്‌ ‘മാർക്‌സിസ്റ്റ്‌ ആക്രമണ ’വ്യാജകഥ സൃഷ്ടിച്ചു. അതിന്‌ ഉമ്മൻചാണ്ടിയുടെ ഒത്താശയും ഉണ്ടായി. കോവിഡിനെതിരായ പ്രവർത്തനങ്ങളെയും സർക്കാരിന്റെ നൂറുദിന പരിപാടിയെയും അട്ടിമറിക്കാൻ കോൺഗ്രസ്‌ അനുകൂല സർക്കാർ ഉദ്യോഗസ്ഥരെ ‘അഞ്ചാംപത്തി’കളാക്കാനുള്ള കെപിസിസി ആഹ്വാനം ജീവനക്കാർ തള്ളുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.