'ഏതു മണ്ഡലമായാലും തുഷാര്‍ പരാജയപ്പെടുമായിരുന്നു'; വയനാട്ടിലെ തുഷാറിന്റെ തോല്‍വിയില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാജയത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലതെന്നും അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നെന്നും എങ്കിലും രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നതിനാലാണ് തുഷാര്‍ വയനാട് സീറ്റ് തിരഞ്ഞെടുത്തതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വയനാട് മണ്ഡലത്തില്‍ മാവേലിക്കരയിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയേക്കാളും തുഷാറിന് വോട്ട് കുറഞ്ഞതിന് പിന്നില്‍ സംഘടനാ പാളിച്ചകളുണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷത്തിനും പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി വിലയിരുത്തി.

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ എല്‍.ഡി.എഫ് നേതൃത്വത്തിന് വീഴ്ച പറ്റിയതായുള്ള ആക്ഷേപം പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രകടമായി. സവര്‍ണരേയും സംഘടിത ന്യൂനപക്ഷ വിഭാഗത്തേയും കൂടെ നിര്‍ത്താനുള്ള നീക്കമാണ് പരാജയപ്പെട്ടത്. ബി.ജെ.പിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.