തോമസ് കെ തോമസ് പോഴന്‍, എംഎല്‍എ സ്ഥാനം തന്നെ ഔദാര്യം; കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്‍സിപി അധ്യക്ഷന്‍ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോമസ് കെ തോമസ് പോഴന്‍ എംഎല്‍എയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തോമസ് കെ തോമസിന് എംഎല്‍എ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ചേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണ്. എംഎല്‍എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി നൂറ് ശതമാനം പിന്തുണയ്ക്കുമെന്നും കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിസി ചാക്കോയ്‌ക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. പിസി ചാക്കോ നില്‍ക്കുന്നിടം നാല് കഷ്ണമാക്കും. ആളില്ല പാര്‍ട്ടിയില്‍ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷന്‍ ആകാം ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കോണ്‍ഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read more

ശശി തരൂര്‍ വിദ്യാസമ്പന്നനാണെന്നും ആരുടെ കയ്യില്‍ നിന്നും പണം പിരിക്കാത്തയാളാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തരൂരിന പണ്ടേ വളഞ്ഞിട്ട് ആക്രമിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. സത്യങ്ങളെ കണ്ടുപഠിച്ചു അത് പുറത്തു പറയുന്ന ആളാണ് തരൂരെന്നും വെള്ളാപ്പള്ളി പറഞ്ഞു.