വാഹന വിവാദം; സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ്; പരാതി കിട്ടിയാല്‍ നടപടി എടുക്കും: മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങ്ള്‍ക്കായാണ് കാര്‍ ഉപയോഗിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

അതേ സമയം വാഹനത്തെ കുറിച്ച് വിവാദം ശക്തമാകുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ എസ്ഡിപിഐ ബന്ധമുള്ള ക്രിമിനില്‍ക്കേസ് പ്രതിയുടേതാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസാണ് കഴിഞ്ഞ ദിവസം ആരോപിച്ചത്. സിദ്ദീഖ് പകല്‍ ലീഗ് പ്രവര്‍ത്തകനും രാത്രി എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും എസ്ഡിപിഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണ് വാഹനം നല്‍കിയ സംഭവമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റാണ്. ഏജന്റിന്റെ കയ്യില്‍ നിന്നാണ് കാറുകള്‍ വാടകയ്ക്കെടുത്തതെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രതികരിച്ചിരുന്നു. ബിജെപി നടത്തുന്നത് അപവാദ പ്രചരണമാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടി 58 വാഹനങ്ങളാണ് വാടകയ്ക്കെടുത്തത്. ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല മറിച്ച് ക്വട്ടേഷന്‍ ക്ഷണിച്ചാണ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തത്. ബിജെപിയുടെ ആരോപണം നീചവും പരിഹാസ്യവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് കാര്‍ ഏര്‍പ്പാടാക്കിയത് താനല്ല കണ്ണൂര്‍ ജില്ലാ നേതൃത്വമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും പ്രതികരിച്ചു.

ബിജെപിയുടെ ആരോപണം തള്ളി കാറുടമയായ സിദ്ദീഖും രംഗത്തെത്തിയിരുന്നു. ഒരു സുഹൃത്തിന് വാടകയ്ക്ക് നല്‍കിയ കാറാണ് യെച്ചൂരി ഉപയോഗിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ക്കായല്ല വാഹനം നല്‍കിയത്. തനിക്കെതിരെ രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിലവില്‍ ഒരു കേസുമില്ല. സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകനാണ്. എസ്.ഡി.പി.ഐയുമായി ബന്ധമില്ല. തന്നെ എസ്ഡിപിഐ ആയി ചിത്രീകരിക്കാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്നും കാറുടമ പറഞ്ഞു.