സംഘ ബന്ധുക്കളുടെ ശ്രദ്ധയ്ക്ക്, എന്റെ പങ്കാളി അവര്‍ക്കിഷ്ടമുള്ളത് കഴിച്ചോളും; ഞാനല്ല അവരുടെ ഭക്ഷണം തീരുമാനിക്കേണ്ടത്; ഭാര്യ വെജിറ്റേറിയനാണെന്നുള്ള അഭിമുഖം വിശദീകരിച്ച് അരുണ്‍ കുമാര്‍

സ്‌കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിനെതിരെ രംഗത്തുവന്ന മുന്‍ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. അരുണ്‍ കുമാറിന്റെ പഴയ അഭിമുഖ വീഡിയോ തിരഞ്ഞ് പിടിച്ചാണ് സൈബര്‍ ആക്രമണം നടക്കുന്നത്. പഴയൊരു അഭിമുഖത്തില്‍ തന്റെ ഭാര്യയും മക്കളും വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്നും വീട്ടില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉപയോഗിക്കാറില്ലെന്നും അരുണ്‍ വെളിപ്പെടിത്തിയിരുന്നു. ഈ വീഡിയോ പ്രചരിപ്പിച്ചാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം നടക്കുന്നത്. ഇതിനെ വിമര്‍ശിച്ച് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി.

അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഘ ബന്ധുക്കളുടെ ശ്രദ്ധയ്ക്ക്.

എന്റെ പങ്കാളി അവര്‍ക്കിഷ്ടമുള്ളത് കഴിച്ചോളും. ഞാനല്ല അവരുടെ ഭക്ഷണമോ മറ്റിഷ്ടാനിഷ്ടങ്ങളോ തീരുമാനിക്കേണ്ടത്. കുലസ്ത്രീ പുരുഷനല്ല, ആകാനുമില്ല. ഞാന്‍ എനിക്കിഷ്ടമുള്ളതും കഴിക്കും. അതിനവര്‍ക്കും തടസ്സമില്ല. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. കുട്ടികള്‍ നോണ്‍ കഴിക്കുന്നത് തടയാനോ അവരെ അതില്‍ നിര്‍ബന്ധിക്കാനോ ഞങ്ങള്‍ ഇല്ല. കുടുംബത്തെ ക്കൊണ്ട് കഴിപ്പിക്കു എന്നൊക്കെ പറയുന്നത് നിങ്ങളായതു കൊണ്ട് അതിശയമില്ല.

ഇവിടെയാരും കഴിപ്പിക്കലില്ല, കഴിക്കലേ ഉള്ളു. ഭക്ഷണവും ബിക്കിനിയും തപ്പി നടക്കുന്ന മനുഷ്യരില്‍ നിന്ന് വേറെന്താണ് പ്രതീക്ഷിക്കുക. പന്നികളോട് ഗുസ്തി പാടില്ലന്ന് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ട്, സംഘിളോടും. മൂന്നു വര്‍ഷം മുമ്പ് എടുത്ത ഇപ്പോള്‍ പ്രചരിക്കുന്ന അഭിമുഖത്തില്‍ പൂര്‍ണ്ണ സസ്യാഹാരി എന്നര്‍ത്ഥത്തിന്‍ പ്യുവര്‍ വെജ് എന്ന് പറഞ്ഞത് തെറ്റാണ്. ആ വാക്ക് റേസിസ്റ്റ് പ്രയോഗമാണ്. തിരുത്തുന്നു.