ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം, നിയമനത്തിനായി പണം വാങ്ങിയെന്ന് പരാതി

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. മന്ത്രിയുടെ പിഎ അഖില്‍ മാത്യു, നിയമനത്തിനായി കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറയുന്നു. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. നിയമനത്തിന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി സമീപിക്കുകയായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ് അഖിൽ സജീവ് ബന്ധപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.

താല്‍ക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്ത് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയെന്നും പരാതിയിൽ പറയുന്നു.

തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം. അഖില്‍ മാത്യു ഒരു ലക്ഷം രൂപയും അഖില്‍ സജീവ് 75000 രൂപയും കൈപ്പറ്റി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയത് തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ചാണ്. അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കിയെന്നും പരാതിക്കാരൻ പറഞ്ഞു.