നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാൻ ഗൂഢനീക്കം; ആരോ​ഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം ബോധപൂർവമെന്ന് വീണാ ജോർജ്

സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കം നടക്കുന്നവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോ​ഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം അതിന്റെ ഭാഗമാണ്. ആരോ​ഗ്യസംവിധാനത്തെ ആകെ തളർത്തുക എന്ന ലക്ഷ്യമാണ് അത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ എന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയെ മാറ്റിയേക്കുമെന്ന വാർത്ത പുറത്തുവന്നപ്പോൾ നിരവധി പേർ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ അപ്പോൾ ഈ സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. നമ്മൾ ഒരു യുദ്ധമുഖത്താണ് ഇപ്പോൾ നിൽക്കുന്നത്. ഒപ്പം നിൽക്കുന്ന ഒരുപാട് ആരോ​ഗ്യപ്രവർത്തകരും കോഴിക്കോട്ടെ ജനങ്ങളുമുണ്ട്. ഈ സിസ്റ്റത്തെ തളർത്തുന്നതിനായാണ് ബോധപൂർവമായി ഇങ്ങനെയൊരു പ്രചാരണം നടന്നത്. വീണാ ജോർജ് പറഞ്ഞു.

അശ്വത്ഥാമാവ് മരിച്ചു, അശ്വത്ഥാമാവ് എന്ന ആന എന്ന രീതി പറയുന്ന ഒരു രീതി ഈ പ്രചാരണത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ സ്ഥിതിഗതികൾ ഇപ്പോൾ സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണ്. അടിയന്തര നടപടികൾ സ്വീകരിച്ചത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായതായും മന്ത്രി പറഞ്ഞു.