മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരെത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും.

വി ഡി സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നിട് കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.

11 ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷിയാണ് ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ വി.ഡി. സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ഇന്ദിരാഭവനിലേക്ക് തിരിച്ചു. വി.ഡി. സതീശനെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ അധ്യക്ഷന്‍ സണ്ണി ജോസഫ് പൊന്നാടയണിയിച്ച് സ്വീകരിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്ദിരാഭവനില്‍നിന്ന് പിന്നീട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ വസതിയിലേക്കു തിരിച്ചു.

Read more

സതീശന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അടുത്ത അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. ഐക്യകേരളം ഉണ്ടായതിനുശേഷമുള്ള ഏറ്റവും നിര്‍ണായകമായ കാലഘട്ടത്തില്‍ കേരളത്തെ നയിക്കാന്‍, തെക്കേ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള നിയോഗം കോണ്‍ഗ്രസ് വി.ഡി.സതീശന് നല്‍കിയിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നാളെ വൈകിട്ട് കൊച്ചിയില്‍ എത്തുമെന്നു വിവരം.