ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് വി ഡി സതീശന്‍; 'സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ മതേതരവാദികളും വിട്ടുകഴിഞ്ഞാല്‍ ഉടന്‍ വര്‍ഗീയവാദികളും ആകും'

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫോട്ടോയുടെ പേരിലാണെങ്കില്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യട്ടെ. ശബരിമസല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇതുവരെ ഒരു പ്രാഥമിക കുറ്റപത്രം പോലും നല്‍കിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള തെളിവ് ഇല്ലാതെ അവസാനിപ്പിക്കുമെന്നും വിഡി സതീശന്‍ ആരോപിച്ചു.

സാമ്പത്തികമായി കേരളം തകര്‍ന്ന് തരിപ്പണമായി. ഈ പോക്കുപോയാല്‍ കേരളം 5 വര്‍ഷം കൊണ്ട് വൃദ്ധസദനമാകുമെന്നും എല്‍ഡിഎഫ് ഭരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഭാവി കേരളത്തെ കുറിച്ച് യുഡിഎഫ് പുതുയുഗ യാത്രയില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്നും യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഭാവി കേരളത്തിനായുള്ള സ്വപ്ന പദ്ധതികള്‍ യാത്രയില്‍ പ്രഖ്യാപിക്കുമെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

എന്‍എസ്എസ്, എസ്എന്‍ഡിപി വിമര്‍ശനം വ്യക്തിപരമാണെന്നും തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് വിമര്‍ശിക്കുന്നതെന്നും പറഞ്ഞ വി ഡി സതീശന്‍ യുഡിഎഫിനെ അല്ല അവര്‍ വിമര്‍ശിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങളില്‍ ബോധ്യപ്പെടുത്താന്‍ പറ്റുന്നത് പറഞ്ഞു ബോധ്യപ്പെടുത്താറുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമി പിന്തുണ വിഷയത്തിലും വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി പിന്തുണച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അവരുടെ നിലപാടില്‍ വ്യക്തതയുണ്ട്. മതരാഷ്ട്ര വാദ നിലപാടുള്ളപ്പോള്‍ ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു അവരെന്നും വിഡി സതീശന്‍ പറഞ്ഞു.ജമാഅത്തെ ഇസ്ലാമി അമീര്‍ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്, പിന്നെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് വി.ഡി. സതീശന്‍ ചോദിച്ചത്.

ഇത്തരം വാദങ്ങള്‍ അവര്‍ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, ഏകദേശം നാലു പതിറ്റാണ്ട് കാലത്തോളം അവര്‍ സിപിഎമ്മിന്റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുതെന്നും അപ്പോഴൊന്നും ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എല്ലാവരും മതേതരവാദികളും സിപിഎം വിട്ടുകഴിഞ്ഞാല്‍ ഉടന്‍ വര്‍ഗീയവാദികളും ആകും. ആ നിലപാടിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം പ്രശ്നമാകുന്നത്. ആ നിലപാട് ശരിയല്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.