കോടതി ഇടപെട്ടില്ലെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോയേനെയെന്ന് വിഡി സതീശന്‍; പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോര്‍ഡും മന്ത്രിയും; പോറ്റി കുടുങ്ങിയാല്‍ ഇവരെല്ലാം കുടുങ്ങും, അതിനാല്‍ രക്ഷിക്കാന്‍ ശ്രമം

ശബരിമലയില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോകുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോര്‍ഡും മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പോറ്റി കുടുങ്ങിയാല്‍ ഇവരെല്ലാവരും കുടുങ്ങുമെന്നും അതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഡല്‍ഹിയില്‍ മുഖ്യമന്ത്രി ചെന്ന ശേഷമുള്ള മാറ്റം എന്താണെന്ന് എല്ലാവര്‍ക്കും അറിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പിണറായി വിജയനെ ബ്ലാക്ക് മെയില്‍ ചെയ്തത് ആരാണെന്നും വിഡി സതീശന്‍ ചോദിച്ചു. പിഎംശ്രീയില്‍ മുന്നണിയില്‍ പറയാതെ ഒപ്പുവെച്ചതിലും സിപിഐയുടെ എതിര്‍പ്പിലും ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്റെ വിമര്‍ശനം.

പ്രതിപക്ഷത്തെ കബളിപ്പിച്ചാല്‍ മനസ്സിലാക്കാം. ഇത് കൂടെയുള്ള മന്ത്രിമാരെ പോലും പറ്റിക്കുകയായിരുന്നു. ഒരിക്കലും ഒപ്പുവെക്കരുത് എന്ന് സിപിഐ മന്ത്രിമാര്‍ പറഞ്ഞപ്പോള്‍ മൗനം അവലംബിച്ചു. എംഎ ബേബി വിധേയനെ പോലെ നില്‍ക്കുകയാണ്. സീതാറാം യെച്ചൂരി ആയിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നു.

Read more

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരിയായിരുന്നെങ്കില്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന് വഴങ്ങുന്ന തീരുമാനം ഉണ്ടാവില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.