നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 'മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, ഇപ്പോള്‍ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്'

മുഖ്യമന്ത്രിയുമായി ഫെയ്‌സ്ബുക്ക് വഴിയല്ല നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫെയ്‌സ്ബുക്ക് സംവാദത്തില്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നതെന്നും വേറെ വിഷയത്തിലാണ് മറുപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖം, ഗെയില്‍ പൈപ്പ്‌ലൈന്‍, കൊച്ചി മെട്രോ തുടങ്ങിയ വികസനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. ശബരിമല സ്വര്‍ണക്കൊള്ള, ഡീല്‍ വിവാദം പോലുള്ള വിഷയങ്ങളിലും സംവാദത്തിന് ഒരുക്കമാണ്.

നാലുവോട്ടിനുവേണ്ടി ആര്‍.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും പിഡിപിയുമായും കൂട്ടുകൂടുമെന്ന് തെളിയിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കഴി1ഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. കഴിഞ്ഞ കുറേക്കാലമായി സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡും പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്കിലൂടെയുള്ള വെല്ലുവിളി ഉണ്ടായത്. പിന്നാലെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ പിന്നീട് ഫെയ്‌സ്ബുക്ക് സംവാദത്തിനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.