'രണ്ടുകൈയും ഇല്ലാത്ത ഒരാളിന്റെ പിൻഭാഗത്ത് ഉറുമ്പ് കയറിയാൽ..'; ചിത്തരഞ്ജൻ ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന് വിഡി സതീശൻ, മന്ത്രിമാരും എംഎൽഎമാരും നടത്തിയത് സഭ്യേതര പരാമർശങ്ങൾ

നിയമസഭയിൽ മന്ത്രിമാരും ചില ഭരണപക്ഷ എംഎൽഎമാരും നടത്തുന്നത് സഭ്യേതര പരാമർശങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പരാമർശങ്ങളെല്ലാം സ്പീക്കർ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും സതീശൻ ആരോപിച്ചു. നിയമസഭയിലെ ഇന്നത്തെ പ്രതിഷേധത്തിന് പിന്നാലെ സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

“ഇന്നലെ ഗ്യാലറിയിലിരിക്കുന്ന കുട്ടികൾ ഈ സമരം ചെയ്യുന്നത് കാണുന്നില്ലേ എന്ന് ചോദിച്ചയാളാണ് സ്‌പീക്കർ. ഇന്ന് സഭയിൽ കേട്ടലാറയ്ക്കുന്ന വാക്കുകളാണുണ്ടായത്. പിപി ചിത്തരഞ്ജൻ എംഎൽഎ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചത്. രണ്ടുകൈയും ഇല്ലാത്ത ഒരാളിന്റെ പിൻഭാഗത്ത് ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം എന്തുംചെയ്യുമെന്നാണ് എംഎൽഎ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമർശം നടത്തി.

സമാധാനപരമായ സമരമാണ് ഞങ്ങൾ നടത്തിയത്. പക്ഷേ, വിൻസെന്റ് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസമുണ്ടായി. സനീഷ്‌ കുമാറിന് മുറിവേറ്റു. വാച്ച് ആൻഡ് വാർഡിനെ നിർത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിച്ചത്. മാത്രമല്ല, സഭ നടത്തിക്കൊണ്ടുപോകുന്ന സമയത്ത് മന്ത്രിമാരും ചില എംഎൽഎമാരും സഭ്യേതരമായ ഒരുപാട് പരാമർശങ്ങൾ നടത്തി.

മന്ത്രി ഗണേഷ്കുമാർ കിട്ടിയ അവസരത്തിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിരോധം തീർത്തു. കെഎസ്ആർടിസിയിലെ ഐഎൻടിയുസി പ്രസിഡൻ്റ് കൂടിയായ എം വിൻസെന്റ്റിനെക്കുറിച്ച് വളരെ തെറ്റായ പരാമർശം നടത്തി. ഇതെല്ലാം സ്‌പീക്കർ കേട്ടുകൊണ്ടിരുന്നു. സ്പീക്കർ ഇതിനെല്ലാം കുടപിടിച്ചുകൊടുത്തു.

Read more

ഒരു സമരം നടത്തിയാൽ, ആ സമരത്തിന്റെ ഭാഗമായി സമാധാനപരമായി പ്രതിഷേധം നടത്താറുണ്ട്. ഇത് നിയമസഭയിൽ എല്ലാ മുന്നണികളും നടത്താറുണ്ട്. പുതിയതായി വന്ന ചില അംഗങ്ങൾ, അവരിൽ ചിലർ മന്ത്രിമാരായി പോയി, ഇതെല്ലാം ആദ്യമായി നടക്കുന്നുവെന്നരീതിയിൽ മോശം പരാമർശങ്ങൾ നടത്തുകയാണ്. മന്ത്രി രാജേഷും മന്ത്രി രാജീവും തുടരെ തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുന്നു. സഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ് മന്ത്രി രാജേഷ് ആലോചിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പ്രകോപനമുണ്ടാക്കി. ഇന്ന് മന്ത്രിമാരാണ് പ്രകോപനം സൃഷ്ടിച്ചത്. ഞങ്ങൾ ഇതുകൊണ്ടൊന്നും തോറ്റുപോകുന്നവരല്ല” – വിഡി സതീശൻ പറഞ്ഞു.