പിണറായിക്കും സംഘപരിവാറിനും ഇടനിലക്കാരന്‍ വി മുരളീധരനെന്ന് വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാറിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസുകളില്‍ ഇത്തരത്തില്‍ സെറ്റില്‍മെന്റുകള്‍ നടക്കുന്നുണ്ടെന്നും സ്വര്‍ണക്കടത്ത്-ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ ഇത്തരത്തില്‍ തീര്‍പ്പാക്കിയെന്നും സതീശന്‍ ആരോപിച്ചു.

എക്‌സാലോജിക്ക് നടത്തുന്ന ഇടപാടുകളെ കുറിച്ച് സിപിഎമ്മിന് അറിവില്ല. ഇക്കാര്യത്തില്‍ തെളിവുണ്ടെങ്കില്‍ എകെ ബാലന്‍ ഹാജരാക്കട്ടെ. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ആവശ്യപ്പെട്ട രേഖകള്‍ എന്തുകൊണ്ട് വീണ വിജയന്‍ ഹാജരാക്കിയില്ല. വീണക്കെതിരെ ഇഡി അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടെന്നും സതീശന്‍ ചോദിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ അവഗണന മാത്രമല്ല. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ഇതിന് കാരണമാണ്. നികുതി പിരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തിയതായും സതീശന്‍ ആരോപിച്ചു.