'ബജറ്റിന്‍റെ പവിത്രത നഷ്ടപ്പെടുത്തി, രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി തരംതാഴ്ത്തി'; വിഡി സതീശൻ

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ തരംതാഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിന്‍റെ പവിത്രത ധനകാര്യ മന്ത്രി നഷ്ടപ്പെടുത്തിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. യഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്‍റെ നിലവാരം കെടുത്തി. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിതെന്നും വിഡി സതീശൻ ആരോപിച്ചു. നയാ പൈസ കൈയ്യില്‍ ഇല്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള ബജറ്റാണിതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ലൈഫ് മിഷൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ 3% മാത്രമാണ് ചെലവാക്കിയത്. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് കൂടുതൽ പരാമർശം. കാർഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിത്. റബർ കർഷകരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുന്ന കാലമായിട്ടും റബ്ബറിന്‍റെ താങ്ങുവിലയില്‍ 10 രൂപയാണ് കൂട്ടിയത്. മൂന്ന് വർഷം കൊണ്ട് റബ്ബറിന് കൂട്ടിയത് 10 രൂപ മാത്രമാണ്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ 250 ആയി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. വിശ്വാസത ഇല്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്.

Read more

മുൻപ് പ്രഖ്യാപിച്ച പാക്കേജുകളില്‍ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. എന്നിട്ട് വീണ്ടും പണം വകയിരുത്തിയെന്ന് പ്രഖ്യാപിക്കുകയാണ്. നാട്ടുകാരെ പറ്റിക്കുകയാണ്. നികുതി നിര്‍ദേശങ്ങള്‍ പ്രായോഗികം അല്ല. വളരെ കുറച്ച് കാര്യങ്ങളില്‍ മാത്രമേ പ്രയോജനമുള്ളൂ. ബജറ്റിന് പവിത്രത ഇല്ല. സര്‍ക്കാരിന്‍റെ കൈയില്‍ നയാപൈസയില്ലെന്നും വിഡി സതീശൻ പറഞ്ഞു.