'ഗവർണറും മുഖ്യമന്ത്രിയും എൽപി സ്കൂളിലെ കുട്ടികളെ പോലെ, തമ്മിൽ കണ്ടാൽ മിണ്ടില്ല' . ഇതൊക്കെ ആരെ കാണിക്കാനെന്ന് വിഡി സതീശൻ

ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറും മുഖ്യമന്ത്രിയും എൽപി സ്കൂളിലെ കുട്ടികളെ പോലെ തമ്മിൽ കണ്ടാൽ മിണ്ടില്ല. ഇതൊക്കെ ആരെ കാണിക്കാൻ? ഇതാണോ രാഷ്ട്രീയം? രാഷ്ട്രീയം തുറന്നു പറയണം, കേന്ദ്ര ഗവൺമെന്റിനെതിരെ സമരം ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തു കാണിക്കണമെന്നും അതിനുള്ള ചങ്കൂറ്റം ഉണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർക്കാരിന് ഇരട്ടത്താപ്പ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പാടില്ല. ഗവർണർക്ക് സുരക്ഷ നൽകേണ്ട സർക്കാരും മുഖ്യമന്ത്രിയും ഗവർണറെ വഴിയിൽ തടയാൻ വിദ്യാർത്ഥി സംഘടനയെ പറഞ്ഞുവിടുന്നു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നത്. ഇതാണോ കേന്ദ്രവിരുദ്ധ സമരമെന്നും വി.ഡി സതീശൻ ചോദിച്ചു.തങ്ങൾ ഒരുകാര്യത്തിനും ഗവർണർക്ക് പിറകെ പോയിട്ടില്ല. ഗവർണറുമായി ഒത്തുതീർപ്പ് നടത്തുന്നത് സർക്കാരാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ vs സർക്കാർ നാടകം നടക്കുമെന്നും സതീശൻ ആരോപിച്ചു.

ഇതേ ഗവർണർ നിയമസഭയെ അവഹേളിച്ചു. റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷ വിമർശനം നടത്തി. മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഗവർണർക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി ജീവിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.