വിവാദ മരംമുറി ഉത്തരവ്; മുൻ റവന്യൂ, വനം മന്ത്രിമാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്

വിവാദ ഉത്തരവിൽ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ. രാജു എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിവാദ മരംമുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന നടപടിക്രമങ്ങളുടെ പൂർണവിവരം ഇന്ന് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്.

വനം മാഫിയക്ക് മരം മുറിക്കുന്നതിന് നൽകിയ ലൈസൻസ് ആണ് ഒക്ടോബർ 24ന് പുറത്തിറക്കിയ ഉത്തരവ്. നിലവിലെ നിയമങ്ങളെയും ചട്ടങ്ങളെയും വളച്ചൊടിച്ചാണ് ഉത്തരവിറക്കിയതെന്നും സതീശൻ പറഞ്ഞു. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ മന്ത്രി ഇ. ചന്ദ്രശേഖരനാണ്. വിഷയത്തിൽ നിയമ വകുപ്പിന്‍റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും നടപടിക്രമങ്ങളിൽ വ്യക്തമാകുന്നു.

21/10/2019ൽ നിയമ വകുപ്പിന്‍റെയും അഡീഷണൽ എ.ജിയുടെയും അഭിപ്രായം തേടി മുൻ മന്ത്രി ചന്ദ്രശേഖരൻ ഫയലിൽ കുറിച്ചിരുന്നു. എന്നാൽ, 05/10/2020 നിയമ വകുപ്പിന്‍റെ മറുപടി ലഭിക്കും മുമ്പ് മന്ത്രി തീരുമാനമെടുത്തുവെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ റവന്യൂ മന്ത്രിയാണ്. ഈ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിരുന്നു.