'വനിതാ കമ്മീഷന്‍റെ വിശ്വാസ്യതയെ എം. സി ജോസഫൈന്‍ തകർത്തു, അവരോട് സഹതാപം മാത്രം'; വി. ഡി സതീശൻ

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജൊസഫെെൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്‍റെ വിശ്വാസ്യതയെ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്‍ തകർത്തെന്ന് വി ഡി സതീശൻ പറഞ്ഞു. മുതിർന്ന പൊതുപ്രവർത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് സഹതാപമാണുള്ളത്. ജോസഫൈന്‍റെ പാർട്ടിയും സർക്കാരും വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. നിലമേലിൽ വിസ്‌മയയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ധൈര്യം പകരേണ്ട സംവിധാനമാണ് വനിതാ കമ്മീഷന്‍. എന്നാല്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് മനസ്സിലാകുന്നില്ല. സീനിയറായ ഒരു പൊതുപ്രവര്‍ത്തകയ്ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാനാകുമെന്നും സതീശൻ ചോദിച്ചു.

ജോസഫൈനെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ല. ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത്മഹത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടികൾ കൂടുതൽ കരുത്തരാകണമെന്നും സതീശന്‍ പറഞ്ഞു. രാവിലെ ഏഴരയോടെയാണ് പ്രതിപക്ഷ നേതാവ് വിസ്‌മയയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളും സഹോദരനും തങ്ങളുടെ മകൾക്ക് നേരിട്ട ദുരനുഭവങ്ങൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ, ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം വിസ്‌മയയുടെ വീട്ടിലെത്തിയിരുന്നു.