'കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ല, കഴിഞ്ഞ തവണത്തേക്കാൾ മോശം പ്രകടനമായിരിക്കും ഇത്തവണ'; വിഡി സതീശൻ

കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയെന്നും വിഡി സതീശൻ പറഞ്ഞു. മുൻ തവണ കാഴ്ചവെച്ചതിനേക്കാൾ മോശം പ്രകടനമായിരിക്കും ഇത്തവണ ബിജെപി കാഴ്ച വെയ്ക്കുകയെന്നും സതീശൻ പറഞ്ഞു.

സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികൾ അവിടെ റെയ്ഡ് എന്ത് കൊണ്ട് നടത്തിയില്ല. ബിജെപിയും സിപിഎമ്മും തമ്മിൽ ബന്ധമാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വർണക്കടത്ത് ആയുധമാക്കുന്നുവെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതം എന്ന ഫോർമുല കേരളത്തിൽ നടന്നു. തങ്ങളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞു. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ കുഴൽപ്പണ കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം. അത് കൊണ്ട് സിപിഎമ്മിനെ സഹായിച്ചു.

മുപ്പത്തി ഏട്ടാമത്തെ തവണയാണ് ലാവ്‌ലിൻ കേസ് മാറ്റി വയ്ക്കുന്നത്. സിബിഐ അഭിഭാഷകൻ ഹാജരാകുന്നില്ല. ഇത് സിപിഎം- സംഘപരിവാർ ശക്തികൾ തമ്മിലുള്ള ധാരണയാണ്. രാജ്യത്ത് ക്രൈസ്തവ മതസ്ഥാപനങ്ങൾക്ക് നേരെ ആക്രമണം വർദ്ധിച്ചു. ഇതെല്ലാം മറച്ച് വെച്ച് സംഘപരിവാർ കേക്കുമായി മതമേലധ്യക്ഷൻമാരെ കാണാൻ പോകുന്നു. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ ക്രൈസ്തവ സമൂഹം ആട്ടിയോടിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

മറിയക്കുട്ടി 86 വയസുള്ള വയോധികയാണ്. അവർ ബിജെപി വിളിച്ചാലും കോൺഗ്രസ്‌ വിളിച്ചാലും പരിപാടിക്ക് പോകും. അവരുടെ പ്രശ്നം സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നില്ല എന്നതാണ്. മറിയകുട്ടി കേരളത്തിലെ മരുന്നും പെൻഷനുമൊന്നും ലഭിക്കാത്തവരുടെ പ്രതീകമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.