'കോൺഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോകാതിരിക്കാനല്ല, മോദി ഭരണകൂടത്തെ താഴെ ഇറക്കി ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കാനാണ്'; വിഡി സതീശൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് ചിഹ്നം നഷ്‌ടപ്പെടാതിരിക്കാനോ ദേശീയ അംഗീകാരം നഷ്‌ടപ്പെടാതിരിക്കാനോ വേണ്ടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി സർക്കാരിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോൽപിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ആലപ്പുഴ ഉൾപ്പെടെ 20 സീറ്റുകളും പിടിച്ചെടുത്ത് ഇത്തവണ കേരളത്തിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവർത്തിപ്പിക്കാതിരിക്കാൻ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇഡി അന്വേഷണവും ആദായനികുതി റെയ്‌ഡുമെന്നും വിഡി സതീശൻ പറഞ്ഞു. ഫാസിസത്തിൻ്റെ ഏറ്റവും ക്രൂരമായ മുഖമാണിത്. കോൺഗ്രസിന് മത്സരിക്കാൻ പണമില്ല എന്നത് സത്യമാണ്. പണം ജനങ്ങൾ തരും. പാവപ്പെട്ടവൻ്റെ 50 രൂപയും 100 രൂപയും കൊണ്ട് ഞങ്ങൾ തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ട് ഞങ്ങളെ തോൽപിക്കാനാവില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

സിഎഎയെ കോൺഗ്രസ് എതിർത്തില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വ്യാജപ്രചരണമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ അതിനെതിരേ സംസാരിച്ചതിന് തെളിവുകളുണ്ട്. അതേസമയം റഷ്യയിൽ പ്രതിപക്ഷ നേതാവിനെ ജയിൽ അടച്ച് വിഷം നൽകിക്കൊന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.