ഒരു പഠനവും നടത്താതെയുള്ള അബദ്ധപഞ്ചാംഗം ; കെ. റെയില്‍ ഡി.പി.ആറിന് എതിരെ വി.ഡി സതീശന്‍

ഒരു പഠനവും നടത്താതെയുള്ള അബദ്ധ പഞ്ചാംഗമാണ് കെ റയിലിന്റെ ഡിപിആറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . പദ്ധതിയുടെ സൂഷ്മ വിശദാംശങ്ങള്‍ പോലും ഉള്‍പ്പെടുന്നതാകണം ഡി.പി.ആര്‍ എന്നാല്‍ പദ്ധതിയുടെ സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക വശങ്ങളൊന്നും ഡി.പി.ആറില്‍ ഇല്ല. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കിയത്. കെ- റെയില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ പദ്ധതിയാണെന്ന് മുമ്പ് തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. കെ റെയില്‍ പോകുന്ന 202 കിലോമീറ്റര്‍ ദൂരം കമ്പി വേലിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇരു വശത്തും മതിലുകളാണെന്നും അവിടെ പരസ്യം നല്‍കണമെന്നുമാണ് ഡി.പി.ആറില്‍ പറയുന്നത്. 328 കിലോ മീറ്റര്‍ ദൂരം 30 മുതല്‍ 40 അടി വരെ ഉയരത്തില്‍ എംബാങ്കമെന്റ് കെട്ടുമെന്നും പറയുന്നു. സില്‍വര്‍ ലൈന്‍ കൊറിഡോറായ മതിലു കെട്ടിയ ഈ ഭാഗം പ്രളയം വന്നാല്‍ എന്തു ചെയ്യുമെന്ന് ഡി.പി.ആറില്‍ സംശയം ഉന്നയിക്കുന്നുണ്ട്.

തത്വത്തില്‍ അംഗീകാരം കിട്ടിയെന്ന സര്‍ക്കാര്‍ വാദവും തെറ്റാണ്. ഭാവിയില്‍ അനുമതി കിട്ടുമെന്ന ഒരു ഉറപ്പും ഇല്ല. എന്താണ് പദ്ധതിയെന്നോ ചെലവെന്നോ അറിയാതെ എങ്ങനെയാണ് തത്വത്തില്‍ അനുമതി ലഭിക്കുന്നത്? വി.ഡി.സതീശന്‍ ചോദിച്ചു. ഡി.പി.ആറില്‍ കൃത്രിമ ഡാറ്റയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാറ്റയില്‍ ഇത്രയും കൃത്രിമത്വം കാട്ടിയ പദ്ധതി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അതാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

400 വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 160 മുതല്‍ 180 കിലോ മീറ്റര്‍ സ്പീഡിലാണ് വന്ദേഭാരത് എക്‌സ്പ്രസുകള്‍ ഓടുന്നത്. ഈ ട്രെയിനുകള്‍ കേരളത്തിലും കൊണ്ടുവരണം. ഇതോടെ കെ-റെയിലിന്റെ പ്രസക്തി തന്നെ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.