'കൈയില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ല'; അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം: വി.ഡി സതീശന്‍

ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ചത് പിണറായിയുടെ പാര്‍ട്ടിക്കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ടി പി ചന്ദ്രശേഖരന്റെ രക്തക്കറ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലുണ്ട്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മണിയെ ന്യായീകരിച്ച നിലപാട് ക്രൂരവും നിന്ദ്യവുമാണ്. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി പൊതുജനം കേള്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം എംഎം മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.

സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായായിരുന്നു പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ടി പിയുടെ വിധവയെ സിപിഎം നിയമസഭയില്‍ അപമാനിച്ചു. നിന്ദ്യമായ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് എംഎം മണി നടത്തിയതെന്നും ഇത് പിന്‍വലിച്ചേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ചെയറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. അതേസമയം പരാമര്‍ശത്തില്‍ തെറ്റില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരെയും അപമാനിക്കണം എന്ന് മണി ഉദ്ദേശിച്ചിട്ടില്ല. എം.എം.മണിയുടെ പ്രസംഗം കേട്ടെന്നും അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചു.