പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത് യുവാക്കളോടുള്ള വഞ്ചന, ശക്തമായി എതിര്‍ക്കും: വി.ഡി സതീശന്‍

തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധനയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകും.

തൃശൂരിലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഒരു പ്രിന്‍സിപ്പലിന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഭീഷണിപ്പെടുത്തിയത്. എസ്.ഐയുടെയും പൊലീസുകാരന്റെയും മുന്നില്‍ ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കുന്നത്? കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവ് വിമുക്തഭടന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു. ഇവരൊക്കെ എല്ല് സ്പെഷലിസ്റ്റുകളാണോ? ആഭ്യന്ത്രമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് ലജ്ജയില്ലേയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

വിലക്കയറ്റം സംബന്ധിച്ചും മുഖ്യമന്ത്രി മൗനത്തിലാണ്. അരി വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാണ്. സപ്ലൈകോയില്‍ സാധനങ്ങള്‍ കിട്ടാനില്ല. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അദ്ദേഹം വ്യക്തമാക്കി.