കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീപക്ഷത്ത്, എം.എല്‍.എയുടെ വിശദീകരണം കൂടി കേള്‍ക്കുമെന്ന് സതീശന്‍

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന്റെ ക്ലീഷേ ന്യായീകരണത്തിന് കോണ്‍ഗ്രസില്ലെന്നും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാല്‍ എല്‍ദോസിന്റെ വിശദീകരണം കേള്‍ക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എല്‍ദോസിന് ഒളിവില്‍ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എയെ പല തരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല, സ്ത്രീപക്ഷ നിലപാടില്‍ തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിപിടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ എത്രയും പെട്ടെന്ന് കെപിസിസിക്ക് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.