സോഷ്യല്‍ മീഡിയയിലൂടെയുള്ള അപവാദപ്രചാരണങ്ങളില്‍ മനംമടുത്തു; വാവ സുരേഷ് പാമ്പുപിടിത്തം നിര്‍ത്തുന്നു

ദുഷ്പ്രചാരണങ്ങളില്‍ മനംനൊന്ത് പാമ്പുകളുടെ കളിത്തോഴന്‍ വാവ സുരേഷ് പാമ്പുപിടിത്തം നിര്‍ത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമുള്ള അപവാദപ്രചാരണങ്ങളും വിമര്‍ശനങ്ങളും അതിരു കടന്നതോടെയാണ് വാവ സുരേഷ് ഇങ്ങനൊരു തീരുമാനമെടുത്തത്. ഇരുപത്തൊമ്പത് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.
മേഖലയിലുള്ളവര്‍ തന്നെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും പിന്നിലെന്ന് സുരേഷ് വ്യക്തമാക്കി. വിമര്‍ശനങ്ങളിലൂടെ മനഃപ്പൂര്‍വം തന്നെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണിതെന്നും അദ്ദേഹം പറഞ്ഞു. ശരിക്കും എനിക്ക് ഈ തൊഴിലില്‍ നിന്ന് വിട്ടു മാറണമെന്ന് ആഗ്രഹമുണ്ട്. അത് സോഷ്യല്‍ മീഡിയയിലും മറ്റും എന്നെ മോശമായി ചിത്രീകരിക്കുന്നത് കാരണമാണ്. പിന്മാറാന്‍ തന്നെയാണ് തീരുമാനം. അതില്‍ സംശയമൊന്നുമില്ലെന്നും സുരേഷ് പറയുന്നു.
“പാമ്പിനെ പിടിക്കുന്ന മേഖലയിലുള്ളവര്‍ തന്നെയാണ് എനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഞാന്‍ പാമ്പിനെ പിടിക്കാന്‍ പാടില്ല, ഉമ്മ വെയ്ക്കാന്‍ പാടില്ല, കൈയില്‍ വെച്ചുകൊണ്ട് ക്ലാസ് എടുക്കാന്‍ പാടില്ല, പ്രദര്‍ശിപ്പിക്കാന്‍ പാടില്ല തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ത്തുന്നത്. മാത്രമല്ല എന്റെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് വരെ ചീത്ത വിളിച്ചുള്ള കമന്റുകളും ഉള്‍പ്പെടുന്നുണ്ട്. കുറച്ചുകാലങ്ങളായി തന്നെ മാനസികമായി ഞാന്‍ വല്ലാത്ത അവസ്ഥയിലാണ്.  അതുകൊണ്ടാണ് വിട്ടു നില്‍ക്കണമെന്ന് ആഗ്രഹിച്ചത്” അദ്ദേഹം വ്യക്തമാക്കി.
സൗജന്യമായാണ് സുരേഷ് പാമ്പിനെ പിടിക്കുന്നത്. പാമ്പ് പിടിത്തം കൊണ്ട് തിനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും കടബാധ്യത മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജീവിതാവസാനം വരെ പാമ്പുകളെ രക്ഷിക്കുന്നത് തുടരണമെന്നായിരുന്നു ആഗ്രഹം. ഇതിന് ആരില്‍ നിന്നും പണംവാങ്ങിയിട്ടില്ല. യാത്രാച്ചെലവിനുള്ളത് തന്നാല്‍ വാങ്ങും. പിടിക്കുന്ന പാമ്പുകളെ കാട്ടില്‍വിടാനടക്കം വലിയ ചെലവുണ്ട്. അതൊന്നും ആരോടും പറയാറില്ല. അമ്മയ്ക്കും അച്ഛനും പ്രായമായി, അവരെ നോക്കാന്‍ വരുമാനം വേണം. ഇനി അവരെ സംരക്ഷിക്കാന്‍ പഴയ
കെട്ടിടനിര്‍മ്മാണ മേസ്തിരി പണിക്ക് തന്നെ പോണമെന്നും സുരേഷ് പറഞ്ഞു.
അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നുവെന്നതുമെല്ലാം അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് സുരേഷ് പറഞ്ഞു.