വന്ദേഭാരത് ട്രെയിനുകള്‍ കെ. റെയിലിന് ബദലാകില്ല, തരൂരിന് മറുപടിയുമായി അലോക് വര്‍മ്മ

വന്ദേ ഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകില്ലെന്ന് പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയ അലോക് വര്‍മ്മ. വന്ദേ ഭാരത് ട്രെയിനിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയും. എന്നാല്‍ തിരുവനന്തപുരം-കാസര്‍കോട് പാതയില്‍ 100-110 കിലോമീറ്റര്‍ വേഗമേ സാധ്യമാകുവെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ആദ്യം ട്രാക്ക് നവീകരിക്കേണ്ടതുണ്ട്. വന്ദേ ഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലായേക്കുമെന്ന ശശി തരൂരിന്റെ ട്വീറ്റിന് മറുപടിയായിട്ടുള്ള റീട്വീറ്റിലാണ് അലോക് വര്‍മ്മയുടെ പ്രതികരണം.

തിരുവനന്തപുരം – കാസര്‍കോട് ലൈനില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കുകയുള്ളൂ. ഘട്ടം ഘട്ടമായി 30 ശതമാനം അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാല്‍ മാത്രം 200 കിലോമീറ്റര്‍ വേഗതയിലേക്ക് ഇത് എത്തിക്കാന്‍ കഴിയും. എന്നാല്‍ ഇതിനായി പാതയില്‍ നവീകരണം നടത്താന്‍ 25,000 കോടി രൂപ ചെലവ് വരും. പാത നവീകരണം നടത്താതെ വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ റെയില്‍ വൃത്തങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയട്ടുണ്ട്. നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ ന്യൂഡല്‍ഹി-വാരണാസി, ന്യൂഡല്‍ഹി- ഘട്ടാര എന്നീ രണ്ട് റൂട്ടുകളിലാണ് ഓടുന്നത്. 160 കിലോ മീറ്ററാണ് പരമാവധി വേഗം. ചിലയിടങ്ങളില്‍ 130 കിലോമീറ്റര്‍ വേഗം മാത്രമേ സാധ്യമാകുന്നുള്ളൂ. അതിനാല്‍ സിലവര്‍ ലൈനിന് ബദലാകില്ലെന്ന വാദമാണ് കെ റെയിലും മുന്നോട്ട് വയ്ക്കുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്നാണ് തരൂര്‍ പറഞ്ഞത്.