വൈദ്യൻ കൊലക്കേസ്; ‘കുറ്റകൃത്യത്തെക്കുറിച്ച് അറിവില്ല’; മുൻകൂർ ജാമ്യം തേടി ഷൈബിന്റെ ഭാര്യ

നിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഷൈബിന്റെ ജോലിക്കാരനായിരുന്ന സുന്ദരനും മുൻകൂർ ജാമ്യാപേക്ഷ നൽകിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് തനിക്കറിയില്ലന്നും ഫസ്ന വ്യക്തമാക്കി.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു.

മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാൽ വർഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറിൽ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറിഞ്ഞു.