സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ബുധനാഴ്ച ആരംഭിക്കും; 967 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്‌സിനേഷന് വേണ്ട സജ്ജീകരണങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളിലാണ് വാക്‌സിനേഷന്‍ കേന്ദ്രം ഒരുക്കുക. 967 സ്‌കൂളുകള്‍ വാക്‌സിനേഷനായി സജ്ജീകരിക്കും. മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത് വാക്‌സിനേഷന്‍ കേന്ദ്രമാക്കിയ സ്‌കൂളില്‍ പോയി വാക്‌സിന്‍ എടുക്കാമെന്നും മന്ത്രി അറിയിച്ചു.

ആംബുലന്‍സ് സര്‍വീസും പ്രത്യേകം മുറികളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. വാക്‌സിനേഷന്‍ നടക്കുന്ന സ്‌കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിംഗ് ചേരും. രക്ഷിതാക്കളുടെ അനുമതിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുക. 51 ശതമാനം കുട്ടികള്‍ ഇതിനോടകം വാക്‌സിനെടുത്തു. 8.14 ലക്ഷം വിദ്യാര്‍ത്ഥികളാണ് വാക്‌സിനേഷന് അര്‍ഹത നേടിയത്.

ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് ഉണ്ടാവുക. വിക്ടേഴ്സിന് ചാനലിലൂടെയും ക്ലാസുകള്‍ നടത്തും. പുതുക്കിയ ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കും. അതേസമയം അധ്യാപകര്‍ സ്‌കൂളുകളില്‍ വരണമെന്നും മന്ത്രി അറിയിച്ചു.10,11,12 എന്നീ ക്ലാസുകള്‍ ഇപ്പോള്‍ നടക്കുന്നത് പോലെ തുടരും.

ക്ലാസുകള്‍ തുടരുന്ന സ്‌കൂളുകളില്‍ ഈ മാസം 22, 23 തിയതികളില്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കണം എന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ വേണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. രക്ഷിതാക്കളുടെ സമ്മതം ഉള്ള കുട്ടികള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.