സതീശന്‍ VS ശിവന്‍കുട്ടി: നേമത്ത് മല്‍സരിക്കാനില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായുള്ള രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമെന്ന് വി ശിവന്‍കുട്ടി

പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ലെന്ന് വി ശിവന്‍കുട്ടി. ആ തീരുമാനം ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക ഇതാണ് ഈ ‘ഡീലിന്റെ’ അന്തസത്തയെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഈ ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണ് ചര്‍ച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശന്‍ നടത്തുന്ന വിലാപങ്ങള്‍ക്ക് പിന്നിലെന്നും വി ശിവന്‍കുട്ടി ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്ന് സതീശന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വി ശിവന്‍കുട്ടി ചോദിക്കുന്നു. സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അത് സതീശന് ഒരു ‘യഥാര്‍ത്ഥ വിഷയമായി’ തോന്നാത്തത് എന്തുകൊണ്ടാണെന്നും സിപിഎം നേതാവ് ചോദിക്കുന്നുണ്ട്. ഈ മണ്ണില്‍ വര്‍ഗീയത വിതയ്ക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേ എന്നും വിദ്യാഭ്യാസമന്ത്രി ചോദിക്കുന്നു.

ഒരേ സമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി.ഡി. സതീശന്‍ കൈക്കൊള്ളുന്നതെന്നും വി ശിവന്‍കുട്ടി പറയുന്നു. വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വികസനവും മതേതരത്വവും ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും എന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ വി.ശിവന്‍കുട്ടി നേരത്തെ നേമത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ചിരുന്നു. മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സതീശന്‍, ശിവന്‍കുട്ടി തന്നേക്കാള്‍ വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ള ആളാണെന്നും പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Read more