വി. ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി, അദ്ദേഹം ബോധംകെട്ടു വീണു: നിയമസഭാ കൈയാങ്കളി കേസിൽ ഇ പി ജയരാജൻ

നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടിയടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതിയുടെ നിർണായക വിധിയെ തുടർന്ന് വി. ശിവൻകുട്ടിയുടെ രാജിയ്ക്കായുള്ള ആവശ്യം ശക്തമാക്കിയിരിക്കുയാണ് പ്രതിപക്ഷം. അതേസമയം അന്യായമായ ഈ കേസ് പിൻവലിക്കണം എന്നാണ് എൽ ഡി എഫ് സർക്കാർ ആവശ്യപ്പെട്ടതെന്നും ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും മുൻ മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു.

യു ഡി എഫ് എംഎൽഎമാർ എൽ ഡി എഫിന്റെ വനിതാ എംഎൽഎമാരെ ആക്രമിച്ചു. ഒരു കോൺഗ്രസ് എം എൽ എ യുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ വനിത എംഎൽഎയ്ക്ക് കൈക്ക് കടിയ്ക്കേണ്ടി വന്നു. ഈ അതിക്രമങ്ങൾ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്‌. വി. ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി. അദ്ദേഹം ബോധംകെട്ടു വീണു. എന്നാൽ, പ്രതിപക്ഷ എംഎൽഎമാരായ 6 പേർക്കെതിരെ ക്രിമിനൽ കേസെടുത്തു. ഭരണകക്ഷി എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു. തികച്ചും പക്ഷപാതപരമായ നിലപാടാണ് യു ഡി എഫ് ഗവൺമെന്റ് സ്വീകരിച്ചത് എന്ന് ഇ പി ജയരാജൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

യു ഡി എഫ് ഭരണകാലത്തെ അഴിമതികൾക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു വരികയായിരുന്നു. നിയമസഭയ്‌ക്കുള്ളിൽ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തിൽ ചർച്ചയ്‌ക്കോ അന്നത്തെ സ്‌പീക്കർ എൻ ശക്തൻ തയ്യാറായില്ല. ഈ സമയം ഭരണകക്ഷി എംഎൽഎയായ ശിവദാസൻ നായർ അടക്കമുള്ളവർ വെല്ലുവിളികളുമായി പ്രതിപക്ഷത്തെ ആക്രമിക്കാൻ നടുത്തളത്തിലേക്ക്‌ ചാടിയിറങ്ങി. ഈ നീക്കങ്ങളെ അപലപിക്കാൻ തയ്യാറാകാത്ത സ്‌പീക്കർ അക്രമങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു. തുടർന്ന്‌, വലിയ ബഹളമായി. പ്രശ്നത്തിൽ ഇടപെടാതെ സ്പീക്കർ സഭ വിട്ടുപോയി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഇതിനു കൂട്ടുനിന്നു.

യു ഡി എഫ് എംഎൽഎമാർ എൽ ഡി എഫിന്റെ വനിതാ എംഎൽഎമാരെ ആക്രമിച്ചു. ഒരു കോൺഗ്രസ് എം എൽ എ യുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ വനിത എംഎൽഎയ്ക്ക് കൈക്ക് കടിയ്ക്കേണ്ടി വന്നു. ഈ അതിക്രമങ്ങൾ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്‌. വി. ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാൽ, പ്രതിപക്ഷ എംഎൽഎമാരായ 6 പേർക്കെതിരെ ക്രിമിനൽ കേസെടുത്തു. ഭരണകക്ഷി എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു. തികച്ചും പക്ഷപാതപരമായ നിലപാടാണ് യു ഡി എഫ് ഗവൺമെന്റ് സ്വീകരിച്ചത്.

അന്യായമായ ഈ കേസ് പിൻവലിക്കണം എന്നാണ് എൽ ഡി എഫ് ഗവൺമെൻറ് ആവശ്യപ്പെട്ടത്.
ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. സഭയിൽ മസിൽ പവർ ഉപയോഗിച്ച് കാര്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ച ഭരണപക്ഷ അംഗങ്ങൾക്കെതിരെ ഒരു നടപടിയുമില്ല. പ്രതി പക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുകയാണ്. നീതിപൂർവമായ സമീപനമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്തിയോ എന്നറിയില്ല. കോടതിയെ സത്യം ബോധ്യപ്പെടുത്തണം.

നിയമ നിർമ്മാണ സഭയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന് കളങ്കമാകും.

ഉമ്മൻ ചാണ്ടി ഗവൺമെന്റ് നടത്തിയ അഴിമതികൾക്കും ദുർഭരണത്തിനും എതിരായ കനത്ത പ്രഹരമാണ് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ജനത നൽകിയത്. തുടർന്ന് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ നീതി നടപ്പാക്കാനായാണ് പ്രവർത്തിച്ചത്.

കോടതിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം മാപ്പ് പറഞ്ഞ് കേസിൽ നിന്ന് തടിയൂരിയവരാണ് ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് ന്യായം പറയാൻ രംഗത്ത് വന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്.

സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടർനടപടികൾ ആലോചിക്കും. ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.