ആ തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ല, 60,000 രൂപയ്ക്ക് വീട് ഉണ്ടാക്കാനാകുമോ: വി. ശിവദാസന്‍

കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് അനുവദിച്ച തുക ഉപയോഗിച്ച് 80 ലക്ഷം കക്കൂസ് പോലും നിര്‍മിക്കാനാകില്ലെന്ന് വി. ശിവദാസന്‍ എംപി. ഈ തുക ഉപയോഗിച്ച് 80 ലക്ഷം വീടുകള്‍ ഉണ്ടാക്കാനാവില്ലെന്നും അനുവദിച്ച തുകയെ എണ്‍പതുലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് അറുപതിനായിരം രൂപ മാത്രമാണ് നല്‍കാനാവുക എന്നും ശിവദാസന്‍ എംപി ചൂണ്ടിക്കാട്ടി.

വി. ശിവദാസന്‍ എംപിയുടെ വാക്കുകള്‍

ആവാസ് യോജനയിലെ തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ല. പ്രധാനമന്ത്രി ആവാസ് യോജനയാണ് ബജറ്റില്‍ സാധാരണക്കാര്‍ക്കായി കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതി. എണ്‍പത് ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. വായ്താരികള്‍കൊണ്ട് വീടുനിര്‍മ്മിക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് മണലും സിമന്റും കല്ലുമെല്ലാം ആവശ്യമാണ്. കൂടാതെ മനുഷ്യാദ്ധ്വാനവും വേണം. അതിനെല്ലാമായി എത്രരൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതെന്നത് നോക്കുക. പ്രഖ്യാപനത്തില്‍ കാണുന്നത് വിശ്വാസത്തിലെടുത്താല്‍തന്നെ 48,000 കോടി രൂപമാത്രമാണ്.

ആ തുകയെന്തിനു തികയുമെന്നത് നോക്കുക. പ്രൊജക്ട് അഡ്മിനിസ്‌ട്രേഷന് തുകയൊന്നും ചെലവഴിക്കേണ്ടിവരില്ലെന്ന് കൂട്ടിയാല്‍ തന്നെ ഈതുക എണ്‍പതുലക്ഷം കക്കൂസുണ്ടാക്കാന്‍ പോലും തികയില്ല. ഇത്രയും വീടുകള്‍ നിര്‍മ്മിക്കാനായി അനുവദിച്ച തുകയെ എണ്‍പതുലക്ഷം വീടുകള്‍ക്കായി വീതിച്ചാല്‍ ഒരു വീടിന് അറുപതിനായിരം രൂപമാത്രമാണുണ്ടാകുക. ഈതുകകൊണ്ട് രാജ്യത്ത് സാധാരണക്കാര്‍ വീടുണ്ടാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഈ തുകകൊണ്ട് കക്കൂസുണ്ടാക്കാന്‍ തികയുമോയെന്നതാണ് പരിശോധിക്കേണ്ടത്. അതിലൂടെ ആവാസ് യോജന പദ്ധതിയിലൂടെ എണ്‍പത് ലക്ഷം വീടുകള്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഉറപ്പിക്കാനാകും.

തൊഴിലുറപ്പ് പദ്ധതി – രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒന്‍പത് കോടിയോളം തൊഴിലാളികളുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നണിയില്‍ കിടക്കുന്ന ജനവിഭാഗമാണ് അവര്‍. അവര്‍ക്ക് തൊഴില്‍ നഷ്ട്ടമാകുന്നതിന് ഈ ബജറ്റ് കാരണമാകും. എംജി എന്‍ ആര്‍ഇജിഏ പദ്ധതിയുടെ തുക വലിയനിലയിലാണ് വെട്ടികുറച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അനുവദിച്ചതായി പറഞ്ഞിരുന്നത് 98000 കോടി രൂപയായിരുന്നു. എന്നാലത് 73000 കോടി രൂപയായി വെട്ടികുറച്ചിരിക്കുകയാണ്. നിലവില്‍തന്നെ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലെടുത്തവര്‍ക്ക് കൂലികൊടുക്കാത്തതിന്റെ ഗുരുതര പ്രശ്നം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുകയാണ്.

Read more

സംസ്ഥാനസര്‍ക്കാരുകളുടെ കരുതലിലാണ് പലയിടത്തും പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ തൊഴിലെടുക്കാന്‍ അവസരം കിട്ടുന്നത്. അതിനിടയിലാണ് നിലവില്‍ ഉണ്ടായിരുന്ന തുകയും കുറച്ചിരിക്കുന്നത്. ബജറ്റ് ദിവസം നിലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡ് (എന്‍ഐഎന്‍എല്‍) വില്‍പനയിലൂടെ കോടികണക്കിന് രൂപയുടെ പൊതുമുതല്‍ ടാറ്റ കമ്പനിക്ക് നല്‍കിയവര്‍ സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരോട് എത്രമാത്രം ക്രൂരമായ സമീപനമാണ് കൈകൊള്ളുന്നതെന്നാണ് ബജറ്റ് കാണിക്കുന്നത്.