മര്‍ദ്ദിച്ച് ബോധം കെടുത്തിയോ എന്ന് ജയരാജനോട് തന്നെ ചോദിക്കണമെന്ന് ശിവന്‍കുട്ടി, പ്രസ്താവനയിൽ ഉറച്ച് ഇ.പി

നിയമസഭയിലെ കൈയാങ്കളിക്കിടെ യുഡിഎഫ് എംഎല്‍എമാര്‍ വി.ശിവന്‍കുട്ടിയെ മര്‍ദിച്ച് ബോധംകെടുത്തിയെന്ന പ്രസ്താവനയിലുറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മര്‍ദ്ദിച്ച് ബോധംകെടുത്തിയെന്ന പ്രസ്താവനയെക്കുറിച്ച് ജയരാജനോടു തന്നെ ചോദിക്കണമെന്ന് ശിവന്‍കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം.

കണ്ട കാര്യമാണ് താന്‍ പറഞ്ഞത്. ശിവന്‍കുട്ടി കണ്ടിട്ടില്ല. അദ്ദേഹം ബോധംകെട്ട് കിടക്കുകയായിരുന്നു ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ജയരാജന്‍ വിമര്‍ശിച്ചു. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.

‘ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും കാണുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ പദവിയെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം കാത്തുസൂക്ഷിക്കാന്‍ കേരള ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ അദ്ദേഹം ആരുടെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഈ കേരളത്തിന്റെ ജനാധ്യപത്യ, സാംസ്‌കാരിക ബോധത്തെ മലീനസമാക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറണം’ ജയരാജന്‍ പറഞ്ഞു.