'ക്രിസ്ത്യന്‍ സഹോദരങ്ങളെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാര്‍, ആദ്യ ഭരണകൂടം അമ്പത് ലക്ഷം ക്രൈസ്തവരെ കൊന്നുതള്ളിയിട്ടുണ്ട്': വി. മുരളീധരന്‍

വിചാരധാരയുമായി ബന്ധപ്പെട്ട് ക്രൈസ്തവരെ ബോധവത്കരിക്കാന്‍ ഇറങ്ങുന്ന കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും ചിത്രങ്ങള്‍ മാറ്റുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ . ക്രൈസ്തവരെ ശത്രുക്കളായിട്ടാണ് കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും കണ്ടിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

നേരത്തെ വിചാരധാരയുമായി ബന്ധപ്പെടുത്തി സംഘപരിവാറിന് ക്രൈസ്തവരോടുള്ള മനോഭാവം വിമര്‍ശിക്കപ്പെട്ടിരുന്നു. തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവരെ ശത്രുതാ മനോഭാവത്തോടു കൂടിയാണ് നോക്കികാണുന്നതെന്നായിരുന്നു വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആരോപണം. വിചാരധാരയില്‍ മിഷനറിമാരെ കുറിച്ചുള്ള പരാമര്‍ശം ഉദ്ധരിച്ചാണ് വിമര്‍ശനം.  വിചാരധാരയുമായി ക്രൈസ്തവരെ ബോധവത്ക രിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും ചിത്രങ്ങള്‍ നീക്കുകയാണ്. കാരണം ലോകത്ത് ക്രിസ്ത്യന്‍ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവര്‍ ഈ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്.

ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണ്. 1921-50 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനില്‍ നടന്നത് സമാനതകളില്ലാത്ത ക്രിസ്ത്യന്‍ കൂട്ടക്കൊലയാണ്. പതിനായിരക്കണക്കിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തത് ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1917 – 21 കാലഘട്ടത്തില്‍ 600 റഷ്യന്‍ ഓര്‍ത്തഡോക്‌സ് സെമിനാരികളും സ്ഥാപനങ്ങളുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ത്തത്. കമ്മ്യൂണിസ്റ്റുകള്‍ ഇതെല്ലാം ചെയ്തത് ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാനായിരുന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ‘വിശ്വാസം ഇല്ലാതാക്കല്‍’ പ്രഖ്യാപിത ലക്ഷ്യമാക്കി. വിശുദ്ധരുടെ ശവകുടീരങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങളും തച്ചുടച്ചു. (പിന്നീട് ഈ ക്രൂരത ചെയ്തത് ഇസ്ലാമിക തീവ്രവാദികളാണ്)

പോളണ്ട്, വെനസ്വേല, നിക്കരാഗ്വ, ക്യൂബ.. കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ എല്ലായിടത്തും ആദ്യം ഇല്ലായ്മ ചെയ്തത് ക്രിസ്തുവിന്റെ അനുയായികളെയാണ്. സിപിഎമ്മിന്റെ മാതൃകാ രാജ്യമായ ചൈനയില്‍ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ! 2018 മുതല്‍ 5000 – 10000 ക്രിസ്തീയ വിശ്വാസികള്‍ ചൈനയില്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്.ദേവാലയങ്ങളില്‍ ക്രിസ്തുവിന്റെയും മദര്‍ മേരിയുടെയും രൂപങ്ങളുടെ സ്ഥാനത്ത് പ്രസിഡന്റിന്റെ രൂപമായി! ഇതെല്ലാം മറച്ചുവെച്ചാണ് ക്രൈസ്തവ സ്‌നേഹത്തിന്റെ വ്യാജ കുപ്പായമണിഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ കളത്തിലിറങ്ങിയിരിക്കുന്നത്.