'ഈ കളി അവിടെ ചെലവാകില്ല, അത് ആള് വേറെ, മുഖ്യമന്ത്രി തിരിച്ചറിയണം; ഗവര്‍ണറെ പിന്തുണച്ച് ബി.ജെ.പി

ആക്ഷേപിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ പിന്തണച്ച് ബിജെപി. മന്ത്രിമാരെ ഇറക്കിയുള്ള കളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് ചെലവാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

‘സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെ നിലകൊള്ളുന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രിയോടടക്കം വിയോജിച്ച് രാജിവെച്ചയാളാണ്. അദ്ദേഹത്തെ മന്ത്രിമാരെ ഇറക്കി ഭീഷണിപ്പെടുത്താം, നിലക്ക് നിര്‍ത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന്. ഈ കളി അവിടെ ചെലവാവത്തില്ല, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരോട് പറയണം.’ വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സ്വജനപക്ഷപാതവും ബന്ധുനിയമനവും ഉപ്പെടെയുള്ളവ തടയാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. കേരത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ കുറേകാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന സിപിഐഎം നേതാക്കളുടെ ബന്ധുക്കളെ നിയമിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം തടഞ്ഞു.

ആ ശ്രമം നടയുമ്പോള്‍ ഗവര്‍ണറെ വിരട്ടാനും ഭീഷണിപ്പെടുത്താനും വേണമെങ്കില്‍ ശാരീരികമായും ആക്രമിച്ച് വരുതിയിലാക്കാനും വേണ്ടി മുഖ്യമന്ത്രി ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി മന്ത്രിമാരെ കൊണ്ട് ഗവര്‍ണറെ വിരട്ടുകയാണ്. അത് അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പരാമര്‍ശത്തേയും വി മുരളീധരന്‍ തള്ളി. അത്തരത്തില്‍ നടപ്പിലാക്കിയ ഒരു അജണ്ട മന്ത്രി വ്യക്തമാക്കണം. ് മുരളീധരന്‍ അഭിപ്രായപ്പെട്ടു.