ഭയമുണ്ടെങ്കില്‍ വീട്ടിലിരിക്കണം, മടിയില്‍ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ: വി. മുരളീധരന്‍

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മടിയില്‍ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് പിണറായിക്ക് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷകൊണ്ട് സാധാരണക്കാര്‍ക്ക് പോലും വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭയമുണ്ടെങ്കില്‍ പിണറായി വീട്ടില്‍ ഇരിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ.ജി.ഒ.എയുടെ പരിപാടി നടക്കുന്ന ഹാളിന് മുന്നില്‍ സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഇതുവഴിയുള്ള ഗാതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്ത് കറുത്ത മാസ്‌ക് വെയ്ക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്ക് ഏര്‍പ്പെടുത്തി.

നാല്‍പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേരും രണ്ട് കമാന്‍ഡോ വാഹനത്തില്‍ പത്തുപേരും ദ്രുതപരിശോധനാ സംഘത്തില്‍ എട്ടുപേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.

കെ.ജി.ഒ.എയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു മണിക്കൂര്‍ മുമ്പ് ഹാളില്‍ കയറണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പരിപാടിക്കെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പാസ് വേണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.